
സംസ്ഥാനത്തിന്‍റെ തനതായ ജൈവവൈവിധ്യത്തെ തിരിച്ചു പിടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രലായ പ്രദേശമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് വരും തലമുറക്ക് നല്‍കാവുന്ന മഹത്തായ സംഭാവനയായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൂര്‍ത്തിയായ 1260 പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും മികച്ച പിന്തുണയോടെ ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണ് കേരളം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകപരിസ്ഥിതി ദിനത്തിലാണ് ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ട് പദ്ധതിയാരംഭിച്ചത്. ആഗസ്റ്റില്‍ മഹാപ്രളയം വന്നതോടെ ഈ വെല്ലുവിളി നേരിടലായിരുന്നു പ്രധാന കടമ. ഇത്തരം പ്രതിസന്ധികളിലും വന്‍ ജനപങ്കാളിത്തത്തോടെയും സംസ്ഥാനത്തുടനീളം പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാനായി.

454 ഏക്കര്‍ ഭൂമിയെയാണ് പച്ചത്തുരുത്തുകള്‍ ഹരിതാഭമാക്കിയത്. അതാത് പ്രദേശങ്ങളുടെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചെറുജൈവ മാതൃകകള്‍ സൃഷ്ടിച്ചത്. ചിലയിടത്ത് അപൂര്‍വ ഔഷധ സസ്യങ്ങളാണെങ്കില്‍ മറ്റു പ്രദേശങ്ങളില്‍ കണ്ടല്‍ച്ചെടികളും വൃക്ഷങ്ങളും ജൈവവേലിയും മറ്റുമാണ് നട്ടുപിടിപ്പിച്ചത്. കാവുകളെ പുതിയ വീക്ഷണത്തോടെ പുനസ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. കേവലം വൃക്ഷവല്‍ക്കരണത്തില്‍ നിന്നും വ്യത്യസ്തമായി മൂന്നു വര്‍ഷം വരെയുള്ള പരിപാലനം കൂടി ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും പ്രാദേശിക സംരക്ഷണ സമിതികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ എന്നിവരുടെ സഹകരണവും പദ്ധതി വിജയകരമാവുന്നതിന് സഹായകരമായി.
ഒരു വര്‍ഷത്തിനകം തന്നെ പദ്ധതി ഗുണകരമായ മാറ്റമാണുണ്ടാക്കിയത്. കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചയിടങ്ങളില്‍ മത്സ്യസമ്പത്തില്‍ വര്‍ധനവുണ്ടായി. പക്ഷികളുടെ ചെറുജീവികള്‍ക്കും പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സാധിച്ചു. ഇത് ഇനിയും തുടരേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പച്ചത്തുരുത്തുകള്‍ക്കായി ഭൂമി ലഭ്യമല്ലെങ്കില്‍ സന്നദ്ധരാകുന്ന വ്യക്തികളെയും ഇതില്‍ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
