
പാക്കിസ്ഥാനിൽ ശക്തിപ്രകടനത്തിന് റാലി നടത്താനൊരുങ്ങിയ ഇമ്രാൻഖാനെ തടഞ്ഞ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറിഫ്. പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിനു ശേഷം കൂറ്റൻ റാലികൾ നടത്തി ജനപിന്തുണ വർദ്ധിപ്പിക്കാനുള്ള മുൻ പ്രധാനമന്ത്രിയുടെ ശ്രമമാണ് ഭരണപക്ഷം പരാജയപ്പെടുത്തിയത്.
ഇമ്രാൻ ഖാൻ്റെ തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി ആഹ്വാനം ചെയ്ത ആസാദി മാർച്ചിന് അനുമതി നിഷേധിച്ചതിനൊപ്പം ഇസ്ലാമാബാദിലേയ്ക്കുള്ള റോഡുകൾ തടയുകയും ചെയ്തു. പി.ടി.ഐയുടെ നിരവധി അനുയായികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇമ്രാൻഖാനും സംഘവും തെറ്റിദ്ധരിപ്പിക്കുന്ന അജണ്ട പ്രചരിപ്പിക്കുന്നു എന്നാണ് സർക്കാർ നിലപാട് . രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പെഷാവറിൽ നിന്നും രാജ്യ തലസ്ഥാനത്തേയ്ക്ക് പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധ മാർച്ച് നടത്താനാണ് ഇമ്രാനും അനുയായികളും തീരുമാനിച്ചത്.

ലാഹോറിൽ അറസ്റ്റ് നടപടി തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച നടത്താനിരുന്ന റാലി സർക്കാർ നിരോധിച്ചത്. മെഗാ റാലിയ്ക്കായി ഇസ്ലാമാബാദിലേക്കെത്താൻ ഇമ്രാൻ ഖാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഗാ റാലിയിൽ പങ്കെടുക്കുമെന്നും ഇമ്രാൻ ഖാൻ്റെ നിർദ്ദേശം പോലെ തന്നെ പ്രവർത്തിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
എന്നാൽ മെഗാറാലി സർക്കാർ തടയുകയും നൂറ് കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലാഹോർ, പെഷാവർ എന്നിവിടങ്ങളിൽ നിന്നും ഇസ്ലാമാബാദിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനുമുള്ള റോഡുകൾ പോലീസ് അടച്ചിട്ടുണ്ട്. കൂടുതൽ പോലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു.
