
സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന ഹണി ട്രാപ്പ് പെരുകുമ്പോള്‍ കുടുങ്ങുന്നവരിൽ അധികവും മധ്യവയസ്‌കര്‍. കബളിപ്പിക്കപ്പെടുന്നവര്‍ മാനക്കേടോര്‍ത്ത് വിവരം പുറത്ത് പറയാത്തത് ഇത്തരം സംഘങ്ങള്‍ക്ക് വളമാകുന്നു. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നടത്തുന്ന ജാഗ്രതയാണ് മികച്ച മുൻകരുതലെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ് അധികൃതരും.
തട്ടിപ്പിൻ്റെ വഴി
ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചാറ്റിംഗിലൂടെ കൂടുതല്‍ വിവരങ്ങളും കുടുംബാംഗങ്ങളുടെ വിവരമടക്കം ശേഖരിക്കും. പിന്നീട് വാട്‌സ്‌ആപ്പ് നമ്പര്‍ ചോദിച്ച് വാങ്ങും. തൊട്ട് പിന്നാലെ വീഡിയോ കാള്‍ ചെയ്യുന്നതാണ് രീതി. വിവസ്ത്രരായായിരിട്ടാകും വീഡിയോ കാളില്‍ പ്രത്യക്ഷപ്പെടുന്നത്. കട്ട് ചെയ്‌താല്‍ വോയിസ് മെസേജ് വരും.
ഇപ്പോള്‍ കണ്ട വീഡിയോ കാളിൻ്റെ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിലടക്കം പങ്കുവയ്ക്കുമെന്നും അല്ലെങ്കില്‍ പണം തരണമെന്നും ഭീഷണിയുടെ സ്വരത്തിലായിരിക്കും മെസേജ്. ചില സംഘങ്ങള്‍ വീഡിയോ കാള്‍ ചെയ്‌ത് ഉടൻ കട്ട് ചെയ്യും.
ഇതിനിടയില്‍ സ്‌ക്രീൻ ഷോട്ട് എടുക്കുകയും ഈ ഫോട്ടോ മോര്‍ഫ് ചെയ്‌ത് അശ്ലീല വീഡിയോ വാട്‌സ്‌ആപ്പിലൂടെ കൈമാറുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ പലരും പണം കൊടുത്ത് തലയൂരുകയാണ് ചെയ്യുന്നത്.

പലരും ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഉപേക്ഷിച്ചു. പണം നല്‍കാത്തവരുടെ സുഹൃത്തുക്കള്‍ക്ക് വീഡിയോകളും സന്ദേശങ്ങളും കൈമാറിയാണ് ഇത്തരക്കാരെ വരുതിയിലാക്കുന്നത്. ഉത്തരേന്ത്യക്കാരാണ് ഇതിന് പിന്നിലെന്നാണ് വിവരം.
പാലിക്കാൻ നിര്‍ദേശങ്ങള്‍
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കാതിരിക്കുക. മെസേജുകളിലെ ലിങ്കുകള്‍ ഡിവൈസില്‍ തന്നെ തുറക്കാതിരിക്കുക. തുറക്കണമെങ്കില്‍ ഡീഫോള്‍ട്ട് ബ്രൗസറായി ക്രോം അല്ലാത്ത ഏതെങ്കിലും ഉപയോഗിക്കുക. ഇങ്ങനെ ഒരു വീഡിയോയില്‍ പെട്ടാല്‍ വന്നാല്‍ അവഗണിക്കാൻ പഠിക്കുക.
ഒഴിവാക്കാനെന്ന പേരില്‍ പണം കൊടുക്കാതിരിക്കുക. ഫേസ്ബുക്ക് സൗഹൃദ പട്ടിക പ്രൈവറ്റ് ആക്കുക. കോണ്ടാക്റ്റ് ലിസ്റ്റ്, എസ്.എം.എസ് പെര്‍മിഷനുകള്‍ ആര്‍ക്കും നല്‍കാതിരിക്കുക. പരാതി നല്‍കാം. സൈബര്‍ സെല്ലിലോ ലോക്കല്‍ പൊലീസിലോ നേരിട്ട് പരാതി നല്കുക. www.cybercrime.gov.in പോര്‍ട്ടല്‍ വഴിയും പരാതി നല്‍കാം.
