
താന്‍ ഒരു ആര്‍എസ്എസുകാരനല്ലെന്നും തനിക്കും കുടുംബത്തിനും ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമില്ലെന്നും മലമ്പുഴ കൂര്‍മ്പാച്ചി മലയിലെ അപകടത്തില്‍ നിന്ന് രക്ഷപെട്ട ബാബു. ചെറുപ്പത്തില്‍ ശാഖയില്‍ പോയ കാര്യം അനിയന്‍ പറഞ്ഞതിനെ പലരും രാഷ്ട്രീയപരമായി ഉപയോഗിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു വെളിപ്പെടുത്തിയത്.

ബാബുവിൻ്റെ വാക്കുകൾ: ‘ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമില്ല. ചെറുപ്പത്തില്‍ പിള്ളാര് വിളിച്ചപ്പോഴാണ് അനിയന്‍ ശാഖയില്‍ പോയത്. അല്ലാതെ അതിന് ആര്‍.എസ്.എസ് ബന്ധമൊന്നുമില്ല. എന്നാല്‍ അനിയന്‍ പറഞ്ഞതിനെ ആര്‍.എസ്.എസ്, ബി.ജെ.പി രാഷ്ട്രീയമാക്കി മാറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി വോട്ട് ചെയ്തത്. എല്ലാ മതത്തില്‍ പെട്ടവരും ഒന്നിച്ച് ജീവിക്കുന്ന നാടാണ് എന്റേത്. പാര്‍ട്ടി ചിന്തകള്‍ ഒന്നുമില്ല. വിശക്കുമ്പോള്‍ ഏത് വീട്ടിലാണെങ്കിലും ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കും’.
