
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഭർത്താവ് നയാസ് മറച്ചുവെച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്. ഷെമീറയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാത്രമാണ് അറിയിച്ചത്. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്ന് ഷെമീറയുടെ സഹോദരിയും പറയുന്നു.
പ്രസവം സംബന്ധിച്ച വിവരങ്ങൾ മറച്ചു വച്ചെന്നും ഷെമീറയ്ക്ക് ബന്ധുക്കൾ ആരും ഇല്ലെന്നാണ് നയാസ് നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും ഇരുവരും വെളിപ്പെടുത്തുന്നു.
സംഭവത്തിൽ നയാസിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും. തിരുവനന്തപുരം കാരയ്ക്ക മണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന നയാസിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നു ഷമീറ(36)യും നവജാത ശിശുവുമാണ് മരിച്ചത്.

ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ നയാസ് ഷമീനയെ നിര്‍ബന്ധിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇത് സധൂകരിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആശാ പ്രവർത്തകരുടെ മൊഴിയെടുക്കുകയാണ്.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അക്യുപങ്ചര്‍ ചികിത്സാ രീതിയിലൂടെ വീട്ടില്‍ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നു എന്നും കൃത്യസമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പൊലീസും ആശാ വര്‍ക്കര്‍മാരും ഗര്‍ഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഭര്‍ത്താവ് നയാസ് വഴങ്ങിയിരുന്നില്ല. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അവശ്യപ്പെട്ടവരോട് ഭർത്താവ് തട്ടിക്കയറിയിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
