
കുറ്റിക്കോൽ/കാസർകോട്: നാട്ടിലാകെ മാലിന്യങ്ങൾ കുന്നുകൂടി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറ്റിക്കോൽ ഗ്രമപഞ്ചായത്തിന്‍റെ ‘മാലിന്യമുക്ത വാസസ്ഥലം’ പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്‍റെ അറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ജനങ്ങൾ പിന്തുണകളുമായി രംഗത്തെത്തി.
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ഈ മാസം 6 മുതൽ 11 വരെയാണ് ഒന്നാംഘട്ട മാലിന്യ നിർമാർജന പരിപാടി നടപ്പിലാക്കുന്നത്. ജില്ലാകളക്ടർ ഡോ. ഡി.സജിത് ബാബുവിന്‍റെ നിർദ്ദേശപ്രകാരമാണ് മാലിന്യ നീക്കത്തിന് പുതിയ രീതി ആരംഭിച്ചത്. ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഖരമാലിന്യ ശേഖരണം നടത്തിക്കൊണ്ടിരുന്ന ചെറുകിട ആക്രികടകൾ പലതും അടഞ്ഞു കിടക്കുകയാണ്. അതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാനാകാത്ത സ്ഥിതിയിലാണ്. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങളെ തടയുന്നതിനും ശുചിത്വമുള്ള ഗ്രാമം ഉണ്ടാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം പറഞ്ഞു. വരുംനാളുകളിലും ഇത്തരം മാലിന്യനിർമാർജന പരിപാടികൾ ഊർജിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
16 വാർഡുകളിലെയും ഖരമാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിൽ ഇതിനകം നാട്ടുകാർ എത്തിച്ചു തുടങ്ങി. എല്ലാത്തരം ഗ്ലാസ്- പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, കവറുകൾ, ചെരുപ്പ്, പഴയ തുണികൾ, ആക്രിസാധനങ്ങൾ തുടങ്ങിയ മുഴുവൻ ഖരമാലിന്യങ്ങളും സ്വീകരിക്കാനാണ് നടപടി. പാംമ്പസ്, ഭക്ഷ്യപാർത്ഥങ്ങൾ, കോഴി വെയ്സ്റ്റ് തുടങ്ങിയവ എടുക്കുന്നില്ല. ആളുകൾ വിവിധ റോഡരികിൽ എത്തിച്ച മാലിന്യങ്ങൾ വാഹനങ്ങളിൽ ശേഖരിച്ച് 10,11 തീയതികളിൽ കൊണ്ടുപോകാനാണ് തീരുമാനം.
