
കൊച്ചി കേന്ദ്രീകരിച്ചുള്ള ഫാഷൻ ഷോയുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പുകൾ. മോഡലുകളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ളത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കമ്പനിക്കെതിരെ മോഡലുകളുടെ പരാതി.
മോഡലായ ട്രാന്‍സ് വുമണിനോട് അപമര്യാദയായി പെരുമാറിയ കമ്പനിയുടെ സ്ഥാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന എമിറേറ്റ്സ് ഫാഷന്‍ വീക്കിനെതിരെ ഉയര്‍ന്ന പരാതികള്‍ മോഡലിങ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ലിസാറോ, എമിറേറ്റ്സ് മോഡലിങ് കമ്പനികളാണ് ഷോ സംഘടിപ്പിച്ചത്. ഷോയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പേ പരസ്യം നല്‍കി. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് മോഡലുകള്‍ പണം നല്‍കി റജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും റാംപില്‍ അവസരം നല്‍കിയില്ല. ലിസാറോ കമ്പനി സ്ഥാപകന്‍ ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാന്‍സ് വുമണ്‍ മോഡലിനെയാണ് ജെനില്‍ പരസ്യമായി അധിക്ഷേപിച്ചത്. മോഡലിന്‍റെ പരാതിയില്‍ ജെനിലിനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

പെണ്‍ക്കുട്ടികളെ ഉള്‍പ്പെടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കാര്യമായ നടപടികളും ഉണ്ടാകാറില്ല. മോഡലിങ്ങിൻ്റെ മറവിൽ പെൺകുട്ടികളെ കെണിയിൽ പെടുത്തി കൈമാറുന്ന സംഘങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഓടുന്ന കാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ പിന്നിൽ ഇത്തരം റാക്കറ്റിൻ്റെ സാന്നിധ്യം വ്യക്തമായതോടെയാണ് അന്വേഷണം.
ഈ കേസിലെ പ്രതികളായ വിവേക്, നിഥിൻ, സുദീപ്, ഡിംപിൾ ലാംബ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങളും ലഭിച്ചിരുന്നു. കൊച്ചി പീഡന കേസിലെ പ്രതി ഡിംപിൾ ലാംബ സമാനമായ രീതിയിൽ മുൻപും പെൺകുട്ടികളെ ബാറുകളിൽ എത്തിച്ചു മദ്യം നൽകി പീഡിപ്പിക്കാൻ അവസരം ഒരുക്കിയതായും സൂചനകളുണ്ടായിരുന്നു.
