അവയവ ദാനത്തിനായി 18 കാരനെ മസ്‌തിഷ്‌ക മരണത്തിന് ഇരയാക്കി; ലേക്‌ഷോർ ആശുപത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing അവയവ ദാനത്തിനായി 18 കാരനെ മസ്‌തിഷ്‌ക മരണത്തിന് ഇരയാക്കി; ലേക്‌ഷോർ ആശുപത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്

വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്‌തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാതെ യുവാവിനെ മസ്‌തിഷ്‌ക മരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മലേഷ്യൻ എംബസി സർട്ടിഫിക്കറ്റിൽ സ്വീകർത്താവിൻ്റെ ഭാര്യയെ ആണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാൽ അപകടത്തിൽപെട്ട യുവാവിൻ്റെ കരളാണ് ദാനം ചെയ്‌തിരിക്കുന്നത്. ഇത് സംശയാസ്‌പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബൈക്കപകടത്തിൽപ്പെട്ട അബിൻ വി.ജെ എന്ന പതിനെട്ടുകാരന്‍റെ അവയവങ്ങൾ മലേഷ്യൻ പൗരനാണ് ദാനം ചെയ്‌തത്. 2009 നവംബർ 29ന് രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 8.58 ഓടെ കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം (നവംബർ 30) പുലർച്ചെ 4.15ഓടെ വിദഗ്‌ധ ചികിത്സക്കായി 50 കിലോമീറ്റർ അകലെയുള്ള ലേക്‌ഷോറിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം (ഡിസംബർ 1, 2009) രാത്രി ഏഴ് മണിയോടെ അബിന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റി വയ്ക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിൻ്റെ നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് യുവാവിന്‍റെ അവയവങ്ങള്‍ മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവ ദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്‌തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

ലേക്‌ഷോർ ആശുപത്രിക്കും അവിടത്തെ അന്നത്തെ ഡോക്ടർമാരായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. എസ്.മഹേഷ്, ഡോ.ജോർജ് ജേക്കബ് ഈരാളി, ഡോ.സായി സുദർശൻ, ഡോ. തോമസ് തച്ചിൽ, ഡോ. മുരളീ കൃഷ്ണ മേനോൻ, ഡോ. സുജിത് വാസുദേവൻ എന്നീവർക്കും കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ്.വടക്കേടനുമാണ് കോടതി അന്വേഷണത്തിനായി സമൻസ് നൽകിയത്.

അവയവദാന നിയമത്തി(1994 )ലെ 18, 20, 21 പ്രകാരം പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് അർഹതയുള്ള കേസ് ആണിത് എന്ന് ഉത്തരവിൽ പറയുന്നു.

കോടതി ഉത്തരവിട്ട അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് വി.പി.എസ് ലേക് ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ അബ്ദുല്ല വാർത്താ കുറിപ്പിൽ അറിയിച്ചു.

Summery- Ernakulam judicial first class magistrate orders a probe against lake shore hospital and eight doctors following a complaint by a doctor into the allegation of marking brain death to an 18 year old boy for organ transplantation to a native of Malaysia.

Courtesy: News18Malayalam

0Shares