റോഡുകളിൽ ഗതാഗത തടസമുണ്ടാക്കാതെ കൊടി തോരണങ്ങള്‍ കെട്ടാമെന്ന് സര്‍വ്വകക്ഷി യോഗം; തീരുമാനം ഹൈക്കോടതിയെ അറിയിക്കും

  • Post category:news
  • Reading time:1 min read
You are currently viewing റോഡുകളിൽ ഗതാഗത തടസമുണ്ടാക്കാതെ കൊടി തോരണങ്ങള്‍ കെട്ടാമെന്ന് സര്‍വ്വകക്ഷി യോഗം; തീരുമാനം ഹൈക്കോടതിയെ അറിയിക്കും

സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ തൂക്കാമെന്ന് അഭിപ്രായം മുന്നോട്ട് വെച്ച് ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നും സര്‍വ്വകക്ഷിയോഗം അഭിപ്രായപ്പെട്ടു. സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാവുന്നതാണ്.

സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങള്‍ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കേരളത്തിലെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.

യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിൻ്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുതെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി.

0Shares