
കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതി പത്മകുമാറിന് കൊവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വൻ നഷ്ടമുണ്ടായി. കടം അഞ്ച് കോടിയായി. ആസ്‌തികള്‍ വിറ്റ് തീര്‍ക്കാനാകാത്ത വിധം അതെല്ലാം പലയിടങ്ങളിലായി പണയത്തിലാണ്.
ബിരിയാണി കച്ചവടവും മത്സ്യവില്പന സ്റ്റാളും പച്ച പിടിച്ചില്ല. വായ്‌പ തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതര്‍ ജപ്‌തി നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ പത്ത് ലക്ഷം രൂപ പെട്ടെന്ന് ആവശ്യമായി. ഈ തുക കടമായി പലരോടും ചോദിച്ചെങ്കിലും കിട്ടിയില്ല.

പത്മകുമാറിൻ്റെയും കുടുംബത്തിൻ്റെയും പരിചയക്കാരില്‍ പലരും അടുത്തസമയത്ത് സമ്പന്നരായി മാറി. അത് തെറ്റായ മാര്‍ഗങ്ങളിലൂടെ ആണെന്നായിരുന്നു ഇവരുടെ ധാരണ. എങ്കില്‍ തങ്ങള്‍ക്കും എന്തുകൊണ്ട് ആയിക്കൂടെന്ന ചിന്തയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി സജീവമാക്കിയത്.
കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാമെന്ന കുബുദ്ധിയുടെ ഉറവിടം പത്മകുമാറിൻ്റെ ഭാര്യ അനിത കുമാരിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഒരു വര്‍ഷം മുമ്പ് പെട്ടെന്ന് പണം സംഘടിപ്പിക്കാനുള്ള ആലോചനകള്‍ തുടങ്ങിയപ്പോള്‍ അനിത കുമാരിയാണ് പദ്ധതി മുന്നോട്ടു വച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചനകൾ.
