
സ്വന്തം വീട് കുത്തിതുറന്ന് വളരെ ആസൂത്രിതമായി പിതാവിൻ്റെ സമ്പാദ്യം മോഷ്ടിച്ച പ്രതി പിടിയില്‍. കോഴിക്കോട് ജില്ലയിലെ പരിയങ്ങാട് തടയില്ലാണ് സംഭവം. പുനത്തില്‍ ബാബുവിൻ്റെ മകന്‍ അപ്പൂസ് എന്ന സിനീഷിനെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. വീട്ടിലാരും ഇല്ലാത്ത സമയത്തായിരുന്നു സ്വന്തം വീട്ടില്‍ സിനീഷിൻ്റെ ആസൂത്രിതമോഷണം. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോള്‍ ഭാര്യയെ അവരുടെ വീട്ടിലാക്കിയശേഷം വീട് കുത്തിതുറന്ന് അച്ഛൻ്റെ അലമാരയിലെ പണം മോഷ്ടിക്കുകയായിരുന്നു. അന്‍പതിനായിരം രൂപയാണ് പ്രതി മോഷ്ടിച്ചത്.
കടബാധ്യതയാണ് ഇത്തരത്തിൽ ഒരു കൃത്യം നിര്‍വഹിക്കുവാനുള്ള കാരണമെന്ന് പോലീസ് വ്യക്തമാക്കി. പുറമെനിന്നുള്ള ആളാണ് മോഷണം നടത്തിയത് എന്ന് വരുത്തി തീര്‍ക്കുവാന്‍ തന്റേതിനേക്കാള്‍ വലിയ ഷൂസ് ധരിക്കുകയും മുളകുപൊടി വിതറി അതില്‍ മനപ്പൂര്‍വം ഷൂസിൻ്റെ അടയാളം വരുത്തുകയും ചെയ്തിരുന്നു. ശേഷം, ഷൂസ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് പ്രതി നാടകീയമായി മോഷണാന്തതരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
മാത്രമല്ല, വിരലടയാളം പതിയാതിരിക്കാന്‍ പേപ്പര്‍ കവര്‍ കൈയ്യില്‍ ധരിച്ചിരുന്നു. കുറ്റസമ്മതം നടത്തിയശേഷം പ്രതി ഒളിപ്പിച്ച് വെച്ച പണവും പൂട്ട്‌പൊളിക്കാന്‍ ഉപയോഗിച്ച ബ്ലേഡും പോലീസിന് ലഭിച്ചു.
