
കൊച്ചി: എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ നടത്തിയ നാമജപ യാത്രയ്ക്ക് എതിരായ പൊലീസ് കേസിൽ ഹൈക്കോടതി സ്റ്റേ. നാല് ആഴ്‌ചത്തേക്കാണ് സ്റ്റേ നൽകിയത്. മിത്ത് പരാമർശത്തിൽ സ്‌പീക്കർ എ.എന്‍ ഷംസീറിനെതിരെയാണ് എൻ.എസ്.എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയത്. തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കണ്ടോൺമെണ്ട് പൊലീസാണ് കേസെടുത്തത്.
പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നൽകിയ എൻ.എസ്.എസ് വൈസ്. പ്രസിഡണ്ട് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരേയും കേസെടുത്തിരുന്നു.

അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കി, പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും രാത്രി വരെ തുടർന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആരോപിച്ചത്. കലാപമുണ്ടാക്കാൻ ശ്രമം, പൊതുവഴി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയവയാണ് എൻ.എസ്.എസ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഇതിനെതിരെയാണ് എൻ.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്. എൻ.എസ്.എസ് നൽകിയ ഹർജിയിൽ നേരത്തേ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജി പരിഗണിക്കെ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തിരുന്നു.
