
മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ ഭാര്യ പ്രിയാ വർഗീസിനു മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്ന് കോടതി പറയുന്നു. ഗവേഷണകാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്നും കോടതി പറയുന്നു. അസോ.പ്രഫസർ നിയമനത്തിന് വേണ്ടത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമാണ്.
എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലഘട്ടവും അദ്ധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. യു.ജി.സിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിയ്ക്ക് കഴിയില്ല. യു.ജി.സി റെഗുലേഷൻ ആണ് പ്രധാനം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പ്രിയ വർഗ്ഗീസിൻ്റെ വാദം സാധൂകരിക്കാനാകില്ലെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗ്ഗീസിന് മതിയായ യോഗ്യതയില്ലെന്നും കോടതി അറിയിച്ചു.

യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികകയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു.ജി.സി കോടതിയെ അറിയിച്ചിരുന്നത്. എൻ.എസ്എസ് കോര്‍ഡിനേറ്ററായിട്ടുള്ള പ്രവൃത്തി പരിചയത്തെ അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഇന്നലെ ഹൈക്കോടതിയും വ്യക്തമായിരുന്നു.
