
അന്തരിച്ച മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് ആശ്രിത നിയമനം നൽകിയതിനെതിരായ ഹർജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജനപ്രതിനിധികളുടെ മക്കൾക്കും ബന്ധുക്കൾക്കും ആശ്രിത നിയമനം നൽകുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ വരെ സർക്കാർ ജോലികളിൽ നിയമിക്കുന്നതിലേയ്ക്കു കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നു ഹൈക്കോടതി വ്യക്തമാക്കി.
ഈ നിയമനം അംഗീകരിക്കുന്നതു സർക്കാരിനെ കയറൂരി വിടുന്നതിനു തുല്യമാകും. പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിലേയ്ക്കും അതിലൂടെ സാമൂഹിക വിവേചനങ്ങൾക്കും വഴി തുറക്കുമെന്നും കോടതി പറഞ്ഞു.

കേരള സർവീസ് ചട്ടത്തിൽ ഇതിന് അംഗീകാരമില്ല, നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ എം.എൽ.എമാരുടെ മക്കൾക്ക് നിയമനം നൽകാനാവില്ലെന്നു വ്യക്തമായി പറയുന്നു. എൻജിനിയറിങ് ബിരുദധാരിയായ ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനിയർ തസ്ഥികയിൽ നിയമിച്ചത് കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി റദ്ദാക്കിയത്.
പാലക്കാട് സ്വദേശി അശോക് കുമാറിൻ്റെ ഹർജിയിലായിരുന്നു കോടതി നടപടി. എം.എൽ.എ സർക്കാർ ജീവനക്കാരൻ അല്ലാത്തതിനാൽ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നും നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് ജോലി നൽകുകയായിരുന്നു എന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. ഇതിനെതിരെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ വിമർശനം.
