
കാഞ്ഞങ്ങാട് / കാസർകോട്: വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഞായറാഴ്‌ച്ച രാത്രിയുണ്ടായ കനത്ത മഴയിലും, മണ്ണിടിച്ചിലിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈസ്റ്റ് എളേരി പാലാവയൽ വില്ലേജിൽ തയ്യേനിക്കടുത്ത് വായിക്കാനത്താണ് മണ്ണിടിഞ്ഞത്. ഷാജി കണിയറ, സതീഷ് കണിയറ, ബെന്നി കടിപ്പാറയിൽ, എന്നിവരുടെ വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി, വനത്തിലുണ്ടായ ചെറിയ തോതിലുള്ള ഉരുൾപൊട്ടലിനെ തുടർന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചതിനാൽ, ഏതാനും വീടുകളുടെ ചുമരുകൾ തകർന്നു.

സുരക്ഷ കണക്കിലെടുത്ത് പരിസര പ്രദേശത്തുള്ളവരെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് കനത്ത മഴ പ്രദേശത്തു ആരംഭിച്ചത്. ഉടൻ തന്നെ ബന്ധപ്പെട്ടവർ ഇടപെട്ടത് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സഹായകരമായി. അതിനാൽ ആളപായമുണ്ടായിട്ടില്ല. രാത്രിയിലുടനീളം മഴ തുടർന്നു.
