
കാസർകോട് ജില്ലയിലെ പാണത്തൂര്‍ ബസ് അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. ഇതോടൊപ്പം ആംബുലന്‍സ് സേവനവും സജ്ജമാക്കും.

അതേസമയം, റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി. എം. ഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡി.എം.ഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തിര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രിയും അറിയിച്ചു
നിലവില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കര്‍ണാടക സ്വദേശികളായ ഏഴു പേരാണ് മരിച്ചത്. 36 ഓളം പേര്‍ക്ക് പരുക്കുണ്ട്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്. രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദര്‍ശ് (14), ശശി എന്നിവരാണ് മരിച്ചത്. പരിയാരത്തിനടുത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞായിരുന്നു അപകടം.
