
കോവിഡിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഈവർഷം ഹജ്ജ് തീർഥാടനം നഷ്ടമാകുന്നത് ഒന്നേകാൽ ലക്ഷം തീർഥാടകർക്ക്. ഇന്ത്യയിൽ നിന്ന് തീർഥാടനത്തിന് 1,25,025 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. സംസ്ഥാനത്ത് നിന്ന് ഈവർഷം 10,834 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.അഡീഷണൽ സീറ്റുൾപ്പടെ 1,40,000 പേർക്ക് ഈ വർഷം അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ ഹജ്ജ് നടപടികൾ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ചിരുന്നു. ഇതോടെ അഡീഷണൽ സീറ്റുകൾ വീതംവച്ചു നൽകിയിരുന്നില്ല. ഈവർഷം അവസരം ലഭിച്ചവർക്ക് ഹജ്ജ് മുടങ്ങുന്നതിനാൽ വരും വർഷം നേരിട്ട് നൽകണമെന്നാണ് തീർഥാടകരുടെ ആവശ്യം. ഇതിന് വേണ്ടി ഹജ്ജ് പോളിസിയിൽ കേന്ദ്രം മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് തീർഥാടകർ.
ഇന്ത്യയിൽ നിന്നുളള ഹജ്ജ് സർവീസുകൾ 26 മുതൽ തുടങ്ങാനിരുന്നതാണ്. ഹജ്ജിന് പണം അടച്ചവരോട് യാത്ര റദ്ദാക്കി പണം തിരിച്ചുവാങ്ങാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
