
ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതികള്‍ക്കായി നിസ്സാര കാര്യങ്ങളുടെ പേരില്‍ എന്‍.എച്ച്. സ്ഥലമെടുപ്പില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതിയ്ക്ക് മുന്നിലെത്തിയ ഹർജികള്‍ തള്ളിക്കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.

വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും. രാജ്യത്തിന്‍റെ പുരോഗതിയ്ക്ക് എന്‍.എച്ച്. വികസനം അത്യന്താപേക്ഷിതമെന്നായിരുന്നു കോടതിയുടെ അഭിപ്രായം. എന്‍.എച്ച്-66 മായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിനെതിരെ കൊല്ലം ജില്ലയില്‍ നിന്നും ചിലര്‍ ഹർജിയുമായി എത്തിയിരുന്നു.
ദേശീയപാത അലൈന്‍മെന്റ് മാറ്റണമെന്നും സ്ഥലമേറ്റെടുക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നുമായിരുന്നു ആവശ്യം. സ്ഥലമേറ്റെടുപ്പില്‍ തങ്ങളുടെ കുടുംബപരമായ സ്വത്തുക്കള്‍ മാത്രമല്ല പല ആരാധനാലയങ്ങളും തകര്‍ക്കപ്പെടുമെന്നും അതിനാല്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.
