
സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് അറസ്റ്റിൽ. മുംബൈയിലെ ജുഹുവിലെ വസതിയിൽ നിന്നാണ് ഗുജറാത്ത് പോലീസ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്.ഇവരെ ഇപ്പോൾ മുംബൈയിലെ സാന്താക്രസ്റ്റ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
വ്യാജരേഖകള്‍ ചമച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ടീസ്ത ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയെക്കുറിച്ച് ടീസ്റ്റ പോലീസിന് തെറ്റായ വിവരങ്ങൾ നൽകിയെന്ന് മണിക്കൂറുകൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ടീസ്റ്റയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
