
കര്‍ഷക പോരാട്ടത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു. കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തിന് പിന്നാലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ സമരത്തിലുള്ള കര്‍ഷക സംഘടനകളില്‍ ചിലര്‍ക്ക് മാത്രമാണ് ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചത്.

എന്നാല്‍ മുഴുവന്‍ കര്‍ഷക സംഘടനാ പ്രതിനിധികളെയും വിളിച്ച ശേഷം മാത്രമേ ചര്‍ച്ചയുമായി സഹകരിക്കു എന്ന് കര്‍ഷക സംഘടനകള്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്ന് കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ക്കളെയും ചര്‍ച്ചയിലേക്ക് ക്ഷണിക്കുകയായിരുന്നു.
എന്നാല്‍ കർഷകരുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ചർച്ച പരാജയപെട്ടു. വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായാണ് കേന്ദ്രസർക്കാർ നിൽക്കുന്നത്. അതേസമയം, നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഡല്‍ഹിയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെയും പിയൂഷ് ഗോയലിന്‍റെയും അധ്യക്ഷതയിൽ കർഷകസംഘടനാ നേതാക്കളുമായി നടത്തുന്ന ചർച്ചയിലാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം.
