
വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. കണ്ണൂരിൽ നിന്ന് ഒരാൾ വിളിച്ച് വരുത്തി ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു വെളിപ്പെടുത്തൽ. കണ്ണൂരിലെ ഒരു വിജയ് പിള്ള എന്നയാൾ ഒരു ഇന്റർവ്യൂ ഉണ്ടെന്ന രീതിയിൽ വിളിച്ചു വരുത്തി ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്ന് പറഞ്ഞു. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. ഭീഷണിയുടെ സ്വരത്തിലാണ് വിജയ്പ്പിള്ള സംസാരിച്ചത്.

അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ എന്തു വന്നാലും പിണറായിക്കെതിരെ എല്ലാ സത്യങ്ങളും പുറത്ത് കൊണ്ടുവരുമെന്നും സ്വപ്ന പറഞ്ഞു. പാർട്ടി സെക്രട്ടറി എം. വി ഗോവിന്ദൻ സ്വപ്നയെ തീർത്ത് കളയുമെന്ന് വിജയ് പിള്ള പറഞ്ഞെന്നും സ്വപ്ന വെളിപ്പെടുത്തി. തന്നെ കൊന്നുകളയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു.
ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാള്‍ വ്യക്തമാക്കിയതായും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറും. ഇ.ഡി.യുടെ അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്ന് താന്‍ വിശ്വസിക്കുന്നതായും സ്വപ്‌ന പറഞ്ഞു.
