
നടിയെ ആക്രമിച്ച കേസിൽ സർക്കാർ എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിസ്മയക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ഈ കേസിലും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര ഉന്നതനായാലും കേസിനു മുന്നിൽ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകൾക്കു തടസ്സമില്ല. ഉന്നതൻ്റെ അറസ്റ്റോടെ സർക്കാർ നിലപാടും വ്യക്തമായി. യു.ഡി.എഫ് ആയിരുന്നുവെങ്കിൽ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?.

കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യു.ഡി.എഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യു.ഡി.എഫിൻ്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസിൻ്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
