
നാളെമുതല്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ സമ്പൂർണ ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്കാണ് പോകുന്നത്.

നാളെ മുതൽ അടച്ചിടൽ നടപ്പാക്കാനാണ് തീരുമാനം. കർശനനിയന്ത്രണത്തിലൂടെ വൈറസ് വ്യാപനം പിടിച്ചുനിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ തുടങ്ങിക്കഴിഞ്ഞാൽ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി അറിയിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോള്‍ ആ പ്രയാസം പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
18 മുതല്‍ 45 വയസുവരെയുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രോഗമുള്ളവരുടേയും ക്വാറന്റൈന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും.
വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. കേരളത്തിന് പുറത്ത് നിന്നുംയാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
