
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ.പി.എഫ്.ഐ യുടെ ഹര്‍ത്താലില്‍ പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശം ഉണ്ടായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ച സംഭവം അതീവ ഗൗരവമേറിയതാണെന്ന് ഹൈക്കോടതി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ 5.20 ലക്ഷം രൂപയുടെ നഷ്ടം നികത്താൻ നപടി വൈകുന്നതിൽ ഹൈക്കോടതി വടിയെടുത്തതോടെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്.

കോടതി ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ വസ്തുവകകള്‍ ജനുവരി 15 നകം കണ്ടു കെട്ടുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. റവന്യു റിക്കവറി നടപടികള്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
