
ഗൂഗിളിന് റഷ്യയിൽ വൻ തിരിച്ചടി. നിയമവിരുദ്ധമായ കണ്ടൻറുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ പിഴ എന്നാണ് റോയിട്ടേർസ് റിപ്പോർട്ട് പറയുന്നത്. ഗൂഗിൾ റഷ്യയിൽ നിന്നും ഉണ്ടാക്കുന്ന വാർഷിക വരുമാനത്തിൻ്റെ 20 ശതമാനം വരെ പിഴയടക്കണം എന്നാണ് പുതിയ ഉത്തരവ്. എന്നാൽ ഇതിനോട് ഗൂഗിളിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.

ഇൻറർനെറ്റും സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രിക്കാനുള്ള റഷ്യയിലെ പുടിൻ സർക്കാറിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് പുതിയ നീക്കം എന്നാണ് ടെക് വിദഗ്ധർ അടക്കം പറയുന്നത്. കഴിഞ്ഞ മാർച്ചിൽ ട്വിറ്റർ ഫീഡിൻ്റെ വേഗത റഷ്യയിൽ കുറച്ചത് ഏറെ ചർച്ചയായിരുന്നു. നേരത്തെ തന്നെ നിയമവിരുദ്ധ കണ്ടൻറുകൾ നീക്കം ചെയ്യുന്നതിലെ കാലതാമസത്തിനും പറ്റുമായി വർഷത്തിൽ 4.58 ലക്ഷം ഡോളർ ഗൂഗിൾ വർഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യൻ കമ്യൂണിക്കേഷന് റഗുലേറ്റിംഗ് അതോററ്ററി വിധിച്ചിരുന്നു.
ഈ ഫൈനാണ് ഇപ്പോൾ ഗൂഗിളിൻ്റെ റഷ്യയിൽ നിന്നുള്ള വാർഷിക വരുമാനത്തിൻ്റെ 20 ശതമാനം വരെ എന്ന് ആക്കിയത്. ഇത് ഏകദേശം 240 ദശലക്ഷം ഡോളർ വരും.അതേ സമയം റഷ്യൻ ഭരണകൂടത്തിൻ്റെ എല്ലാ നിയന്ത്രണങ്ങൾക്കും ഗൂഗിൾ, ആപ്പിൾ തുടങ്ങിയ വൻകിട കമ്പനികളും, സോഷ്യൽ മീഡിയകളും നിന്നുകൊടുക്കുന്നു എന്നാണ് റഷ്യൻ പ്രതിപക്ഷം ആരോപിക്കുന്നത്.
