
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ. സ്വർണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളി ആയിരുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്‍റെ സ്പേസ് പാർക്ക് പദ്ധതിയിലും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എൻ.ഐ.എ. അറിയിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിന്‍റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള വാദത്തിനിടെ എൻ.ഐ.എയ്ക്കു വേണ്ടി ഹാജരാകുന്ന കേന്ദ്രസർക്കാരിന്‍റെ അഭിഭാഷകനായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വിജയകുമാറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു.

സ്വർണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന, ശിവശങ്കറിനെ അദ്ദേഹത്തിന്‍റെ ഫ്ളാറ്റിലെത്തി കണ്ടിരുന്നു. എന്നാൽ അത്തരത്തിൽ ബാഗ് വിട്ടുകിട്ടുന്നതിൽ ഇടപെടാൻ ശിവശങ്കർ തയ്യാറായില്ലെന്നും എൻ.ഐ.എ. കോടതിയിൽ അറിയിച്ചു.
യു.എ.ഇ. കോൺസുലേറ്റിൽ സാധാരണ ഉദ്യോഗസ്ഥ എന്നതിലുപരിയുള്ള സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. എല്ലാ കാര്യങ്ങൾക്കും സ്വപ്ന വേണം എന്ന ഒരു നില ആ ഓഫീസിൽ ഉണ്ടായിരുന്നു. സ്വപ്ന രാജിവെച്ചു പോയ ശേഷം 1000 ഡോളർ പ്രതിഫലത്തിൽ അവർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നും എൻ.ഐ.എ. വ്യക്തമാക്കി.
