സഹകരണ ബാങ്കുകളിലെ സ്വർണ്ണത്തട്ടിപ്പ്; സഹകാരികൾ ആശങ്കയിൽ, പിലിക്കോട് ബാങ്കിൽ വീണ്ടും സ്വർണ്ണത്തട്ടിപ്പ്

  • Post category:local news / news
  • Reading time:1 min read
You are currently viewing സഹകരണ ബാങ്കുകളിലെ സ്വർണ്ണത്തട്ടിപ്പ്; സഹകാരികൾ ആശങ്കയിൽ, പിലിക്കോട് ബാങ്കിൽ വീണ്ടും സ്വർണ്ണത്തട്ടിപ്പ്

ചന്തേര / കാസർകോട്: പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ വീണ്ടും ഏഴരലക്ഷം രൂപയുടെ തട്ടിപ്പ്. ബാങ്കിൻ്റെ കാലിക്കടവ് ശാഖയിലാണ് പണയ സ്വർണ്ണത്തിൽ നിന്ന് പത്തു പവനിൽ കൂടുതൽ സ്വർണ്ണാഭരണങ്ങൾ ബ്രാഞ്ച് മാനേജർ കെ.രഘുനാഥ് തട്ടിയെടുത്തത്. ബാങ്കിൽ പണയം വെച്ച ആൾ പണയ സ്വർണ്ണം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് പത്തുപവനിൽ കൂടുതൽ സ്വർണ്ണം കാണാതായതായി കണ്ടെത്തിയത്.

പരിശോധനയിൽ ബാങ്ക് ശാഖാ മാനേജർ രഘുനാഥ് പണയ സ്വർണ്ണം തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ കണ്ടെത്തിയെങ്കിലും, ബാങ്കധികൃതർ സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നു. രയരമംഗലം ക്ഷേത്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന മാനേജർ കെ.രഘുനാഥ് മോഷണ മുതൽ തിരിച്ചെത്തിക്കാൻ തയ്യാറായി. ഒരു മാസത്തിനകം രഘുനാഥ് 7.5 ലക്ഷം രൂപ പണയ സ്വർണ്ണത്തിൻ്റെ വില ബാങ്കിൽ തിരിച്ചടച്ചു.

പണയ സ്വർണ്ണാഭരണം തട്ടിയെടുത്ത മാനേജരെ നാളിതുവരെ ബാങ്ക് സംരക്ഷിച്ചു നിർത്തിയെങ്കിലും, ബാങ്ക് ഭരണ സമിതിയുടെ ആവശ്യാനുസരണം മാനേജർ രഘുനാഥ് ബാങ്കിൽ നിന്ന് നിർബ്ബന്ധിത അവധിയിൽ പോയിരിക്കയാണ്. പിലിക്കോട് ബാങ്ക് കാലിക്കടവ് ശാഖയിൽ നിന്ന് മൂന്ന് വർഷം മുമ്പ് മാനേജർ ആയിരുന്ന ശരത്ചന്ദ്രൻ തട്ടിയെടുത്ത മുക്കാൽ കോടി രൂപയുടെ സ്വർണ്ണാഭരണക്കേസിൻ്റെ വിചാരണ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ്, മറ്റൊരു മാനേജരായ കെ.രഘുനാഥ് ഇതേ ബാങ്ക് ശാഖയിൽ നിന്ന് ഏഴര ലക്ഷം രൂപയുടെ പണയസ്വർണ്ണം മോഷ്ടിച്ചത്. സഹകരണ ബാങ്കുകളിൽ ജീവനക്കാർ നിരന്തരം നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾ സഹകാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

0Shares