
ഓടുന്ന ട്രെയിനിൽവെച്ച് 20കാരി കൂട്ടബലാത്സംഗത്തിനിരയായി. ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. രക്ഷപ്പെട്ട നാല് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഇഗത്പുരി-കസാറ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. യാത്രക്കാരെയും അക്രമികൾ കൊള്ളയടിച്ചു. ആയുധവുമായെത്തിയ സംഘം സ്ലീപ്പർ കോച്ചിൽ കയറിയ ശേഷം ആക്രമണവും കവർച്ചയും തുടങ്ങി. ഇവർ യാത്രക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ചവരെ മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റു.
കസാറ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാർ ശബ്ദമുണ്ടാക്കി ആളുകളെയും പൊലീസിനെയും കൂട്ടി. സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ട് പേർ പിടിയിലായി. അറസ്റ്റിലായ നാല് പേരിൽ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കൾ പിടിച്ചെടുത്തു. ബലാത്സംഗം, കവർച്ച എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നാല് പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
