
കോണ്‍ഗ്രസിൻ്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷയ്ക്കയച്ച രാജിക്കത്തില്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം. പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നാണ് ഗുലാം നബി ആസാദിൻ്റെ മുഖ്യ വിമര്‍ശനം. 2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി.
പാര്‍ട്ടി അധ്യക്ഷയ്ക്ക് പോലും കാര്യമായ റോളില്ല. മാത്രമല്ല സംഘടനയെ ശക്തിപ്പെടുത്താന്‍ യാതൊരു നടപടികളും എടുക്കുന്നില്ല. സംഘടനയെ ശക്തിപ്പെടുത്താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
അതേസമയം, ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. ഗുലാം നബി ആസാദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും മന്ത്രിയുമായിരുന്ന ജി.എം. സരൂരിയാണ് ഇക്കാര്യം അറിയിച്ചത്.
