
ജമ്മുവിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നാണ് ഗുലാംനബി അറിയിച്ചത്.എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനം.കശ്മീരിൻ്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി റാലിയിൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികൾക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റാലിയിൽ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കാനും ഗുലാംനബി മറന്നില്ല. കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കംപ്യൂട്ടറോ ട്വിറ്ററോ ഉപയോഗിച്ചല്ല പാർട്ടിയെ വളർത്തിയത്. എന്നാൽ, ചിലർ തങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
