
കോട്ടയം: ഹൈന്ദവ ജനതയോട് സ്‌പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സ്‌പീക്കറുടെ പ്രസ്‌താവനക്ക് പിന്നിൽ ഹൈന്ദവ വിരോധമാണ്. സ്‌പീക്കർ പറഞ്ഞത് ശാസ്ത്രമായേക്കാം. എന്നാൽ വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രവും നിലനിൽക്കുന്നില്ല.
ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു. സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ പ്രസ്‌താവനക്കെതിരെ എൻ.എസ്.എസ് വിശ്വാസ സംരക്ഷണ ദിനമായി ആചരിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി സുകുമാരൻ നായർ ചങ്ങനാശേരി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്‌തു.

”ഷമീറിൻ്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധം. ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ് സാഹചര്യം. ഇത് സൂചന ആണ്. മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കും. അദ്ദേഹം സ്‌പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം”- സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിന് രാഷ്ട്രീയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും വിഷയത്തിൽ ബി.ജെ.പിയുടെ ഭാഗത്തു നിന്ന് നല്ല വാക്കുകൾ ഉണ്ടായതായും സുകുമാരൻ നായർ. സ്‌പീക്കറുടെ പരാമർശത്തിൽ തെറ്റിദ്ധാരണ പരാതി വർഗ്ഗീവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന എ.കെ ബാലൻ്റെ വിമർശനത്തെ സുകുമാരൻ നായർ പരിഹസിച്ചു. എ.കെ ബാലൻ ഒരു നുറുങ്ങു തുണ്ടാണെന്നും മറുപടി പറയേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എൻ.എസ്.എസ് കരയോഗ അംഗങ്ങൾ ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനയും വഴിപാടും നടത്തണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടിവരെ നാമജപ ഘോഷയാത്ര നടത്തും.
