
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണ കാമ്പയിൻ അവസാനിപ്പിച്ചു. 2000 കോടിയിലധികം രൂപയാണ് ഇതുവരെ സമാഹരിച്ചതെന്നാണ് വിവരം. സംഭാവന ലഭിച്ച തുക മുഴുവൻ ബാങ്കിൽ നിക്ഷേപിച്ചതായും തുക മുഴുവൻ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

നേരത്തേ സംഭാവനയായി വെള്ളിക്കട്ടികൾ നൽകരുതെന്ന് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ട്രസ്റ്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനെത്തുടർന്നായിരുന്നു അഭ്യർഥന.
സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ രാമക്ഷേത്രത്തിന് സംഭാവന നൽകിയിരുന്നു.
ഡിസംബറിലാണ് രാമക്ഷേത്രത്തിന് സംഭാവന പിരിക്കാൻ 44 ദിവസത്തെ കാമ്പയിൻ ആരംഭിക്കുന്നത്. 55 കോടി പേരിൽനിന്ന് സംഭാവന പിരിക്കാനായിരുന്നു നീക്കം. രാമക്ഷേത്രത്തിന് 1100 കോടി രൂപയോളം നിർമാണച്ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്നരവർഷത്തിനകം ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
