മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടില്ല; സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടില്ല; സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ

രാജ്യത്തെ മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരാളെ ഏതെങ്കിലും മതത്തിലേക്ക് മാറ്റുന്നത് മൗലിക അവകാശമായി കാണാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ അറിയിച്ചു.

നിര്‍ബന്ധിതവും പ്രലോഭിപ്പിച്ചുമുള്ള മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ മതംമാറ്റത്തിനുള്ള അവകാശം ഉള്‍പ്പെടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ ചതിച്ചോ ഒരാളെ മറ്റൊരു മതത്തിലേക്കു മാറ്റുന്നത് മതസ്വാതന്ത്ര്യത്തിൻ്റെ ഭാഗമല്ല. ഇത്തരത്തില്‍ രാജ്യത്തിൻ്റെ പല ഭാഗത്തും മതംമാറ്റങ്ങള്‍ നടക്കുന്ന കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന്, കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനാ അസംബ്ലിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ഇരുപത്തിയഞ്ചാം അനുച്ഛേദത്തില്‍ പ്രചരിപ്പിക്കുക എന്ന വാക്ക് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചാണ് പ്രാധാനമായും സംവാദങ്ങള്‍ നടന്നത്. മതംമാറ്റം അതിൻ്റെ പരിധിയില്‍ വരില്ലെന്നു വ്യക്തമാക്കിയാണ്, ആ വാക്ക് ഉള്‍പ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. അത് സമൂഹത്തിലെ സൗഹാര്‍ദാന്തരീക്ഷം ഇല്ലാതാക്കുന്നു. അതു തടയാനുള്ള അധികാരം ഭരണകൂടത്തിനുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

0Shares