
കാസർകോട്: മലയോരമേഖലയിൽ ജല ലഭ്യത ഉറപ്പ് വരുത്താനുള്ള എരുമക്കയം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിൽ മെക്കാനിക്കൽ ഷട്ടർ സ്ഥാപിക്കാൻ കാസർകോട് വികസന പാക്കേജിൽ നിന്ന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിൽ നിവേദനം നൽകി.
തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ എന്നിവർക്കാണ് നിവേദനം നൽകിയത്. മെക്കാനിക്കൽ ഷട്ടർ സ്ഥാപിക്കാൻ എൽ.എസ്. ജി.ഡി എഞ്ചിനീയറിംഗ് വിഭാഗവും ഇലക്ട്രിക്കൽ വിഭാഗവും 5.5 കോടിയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചിരിക്കുന്നത്.

പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തിന് സാധിക്കാത്ത സാഹചര്യത്തിൽ പദ്ധതിയിൽ ഒരു കോടി ജില്ലാ പഞ്ചായത്തും ബാക്കി ഫണ്ട് കാസർകോട് വികസന പാക്കേജിൽ നിന്ന് അനുവദിച്ച് സംയുക്ത പദ്ധതിയാകണമെന്ന് കാണിച്ചാണ് നിവേദനം നൽകിയത് . കെ.ഡി.പി യുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി
