
തൃക്കാക്കരയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മണ്ഡലം ഇളക്കിമറിക്കുകയാണ് മുന്നണികൾ. നേതാക്കളെല്ലാം തൃക്കാക്കരയിൽ എത്തിച്ചേർന്ന് സ്ഥാനാർഥികളോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു.
ഇന്ന് രാവിലെ എട്ട് മണിയോടെ ജോ ജോസഫിൻ്റെ റോഡ് ഷോ ആരംഭിച്ചിരുന്നു. മന്ത്രി പി. രാജീവാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്. വൈകിട്ട് പാലാരിവട്ടത്തായിരുന്നു റോഡ്‌ഷോയുടെ സമാപനം. ബൈക്ക് റാലിയുമായാണ് യു.ഡി.എഫിൻ്റെ റോഡ് ഷോ. മണ്ഡലത്തിൻ്റെ പ്രധാന ഭാഗങ്ങളായ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെയാണ് റാലി കടന്നുപോയത്.

ബി.ജെ.പി സ്ഥാനാർഥി എ. എൻ രാധാകൃഷ്ണനും രാവിലെ മുതൽ റോഡ് ഷോ തുടങ്ങിയിരുന്നു. എ.എൻ രാധാകൃഷ്ണനായി പി.സി ജോർജ് ഇന്ന് തൃക്കാക്കരയിൽ പ്രചാരണത്തിനെത്തിയിരുന്നു. കോട്ടകാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. യു.ഡി.എഫിനെ വീഴ്ത്തുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. വിജയപ്രതീക്ഷ ഒട്ടും കൈവിടാതെ ബ.ജെ.പിയും പ്രചാരണരംഗത്ത് സജീവമാണ്.
കഴിഞ്ഞ ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണമാണ് പരിസമാപ്തിയിലേക്ക് കടക്കുന്നത്. മണ്ഡലത്തിൻറെ മുക്കിലും മൂലയിലും വരെ സ്ഥാനാർഥികളും മുന്നണി നേതാക്കളും ഓടിയെത്തിയുള്ള പ്രചാരണമാണ് ഇന്നത്തോടെ അവസാനിക്കുന്നത്. നാളെ നിശബ്ദപ്രചാരണം കൂടി കഴിഞ്ഞാൽ പിന്നെ വോട്ടെടുപ്പാണ്.
