
കാസര്‍കോട് ജില്ലയിലെ കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ദുരൂഹത വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് വെട്ടിക്കൊന്നകേസിലെ മുഖ്യപ്രതിയുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ഇന്ന് വൈകിട്ട് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാന്തിപ്പള്ളത്തെ റോഷൻ, മണികണ്ഠൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർക്കും ഹരീഷിന്‍റെ കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, ഫ്ലോർ മില്ലില്‍ ജീവനക്കാരനായ ഹരീഷിനെ കൊലപ്പെടുത്തിയത് അതേ മില്ലിലെ ഡ്രൈവറായ ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണെന്ന് പോലീസ് പറയുന്നു.
കൊലപാതകത്തെ തുടര്‍ന്ന് ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കുകയും ചെയ്തു. ശത്രുക്കള്‍ ഇല്ലാതിരുന്ന ഹരീഷുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ഹരീഷിന്‍റെ ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർത്തില്‍ പറയുന്നത് .രാത്രിയില്‍ ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.
ഇതിന് പിന്നാലെയാണ് പ്രതിയുടെ സുഹൃത്തുക്കളായ രണ്ടുപേരെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തു എന്നാണ് സൂചന. ഇരുവരുടേയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
