
കാനത്തൂർ / കാസർകോട്: സ്വകാര്യ വ്യക്‌തിയുടെ വീട്ടുപറമ്പിലെ മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തില്‍ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കുണ്ടൂച്ചിയിലെ രാജേഷ് (32), കുണ്ടംകുഴി കാരാക്കാട്ടെ മധുസൂദനന്‍ (43), കുണ്ടംകുഴിയിലെ ഷെബീര്‍ (32), കുണ്ടംകുഴി ചിരപ്പൊക്കത്തെ ഇബ്രാഹിം ബാദുഷ (24) എന്നിവരെയാണ് ബേഡകം എസ്.ഐ ഗംഗാധരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്.
ബേഡകം, എരിഞ്ഞിപ്പുഴ പുലിയംകുന്ന് റിസോർട്ടിന് അടുത്തുള്ള ബാലകൃഷ്‌ണൻ്റെ പറമ്പിലുള്ള 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം രാജേഷിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം മുറിച്ചു കടത്തിയെന്നാണ് കേസ്.

വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് പറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകൊണ്ടു പോയത്.
ഇക്കാര്യം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ബേഡകം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതായാണ് വിവരം. പൊലീസ് എത്തി സ്ഥലം സന്ദര്‍ശിക്കുകയും ബാലകൃഷ്‌ണൻ്റെ പരാതി സ്വീകരിക്കുകയും ചെയ്‌ത ശേഷം കേസെടുക്കുകയായിരുന്നു. കേസിലെ ഒരു പ്രതി ഇപ്പോൾ ഒളിവിലാണ്.
