യുവതിയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്; നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു

  • Post category:local news / news
  • Reading time:1 min read
You are currently viewing യുവതിയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്; നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു

കാസര്‍കോട്: ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രതിക്ക് കോടതി നാലരവര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. എടനീര്‍ കെമ്മംകയ സ്വദേശി ശിവ എന്ന ശിവപ്രസാദി(34)നാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം.സി ആൻ്റെണി ശിക്ഷ വിധിച്ചത്.

2018 ജൂണ്‍ 13ന് എടനീരിലെ ഹോട്ടലില്‍ അതിക്രമിച്ചു കടന്ന ശിവപ്രസാദ് ഹോട്ടലുടമയുടെ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും മാനഹാനിപ്പെടുത്തുകയും ചെയ്‌ത കേസിലാണ് ശിക്ഷ. കൈകൊണ്ട് അടിച്ചതിന് മൂന്ന് മാസം തടവും 1000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 15 ദിവസം കൂടി തടവുമാണ് ശിക്ഷ.

അപമാനിക്കാന്‍ ശ്രമിച്ചതിന് ഒരുവര്‍ഷം കഠിനതടവും 1000 രൂപ പിഴയടക്കാനും വസ്ത്രം പിടിച്ചുവലിക്കാന്‍ ശ്രമിച്ചതിന് മൂന്നുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ യഥാക്രമം മൂന്നുമാസം കഠിനതടവും മൂന്നുമാസം വെറും തടവും അനുഭവിക്കണം.

വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ആറ് മാസം കഠിനതടവും വിധിച്ചു. പുറമെ പരാതിക്കാരിക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അന്നത്തെ വിദ്യാനഗര്‍ എസ്.ഐ യു.പി വിപിനാണ് കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത്. ഇ.അനൂപ് കുമാര്‍ തുടര്‍അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബി.നിഷാകുമാരി ഹാജരായി.

0Shares