
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചതായി വ്യാജ വാർത്ത പടർന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രി സ്ഥിരീകരിച്ചു. വ്യാജ വാർത്തയിൽ പ്രതിഷേധവുമായി അദ്ദേഹത്തിന്‍റെ മക്കൾ രംഗത്തെത്തി.
“എന്‍റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിൽ ഊഹാപോഹങ്ങളും വ്യാജവാർത്തകളും സോഷ്യൽ മീഡിയ വഴി മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തെ മാധ്യമരംഗം വ്യാജവാർത്താ ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്”. അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്‌തത്.

വ്യാജ വാർത്ത ട്വീറ്റ് ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി മാപ്പ് പറഞ്ഞു. തന്‍റെ ഭാഗത്ത് നിന്നുണ്ടായത് തീർത്തും അൺപ്രൊഫെഷനലായ നീക്കമാണെന്നും ഇതിൽ അഗാധമായ മാപ്പ് പറയുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
