
കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ഥ്യമാക്കുന്നത് അധികാര വികേന്ദ്രീകരണത്തിലെ ധീരമായ ചുവടുവെയ്പാണെന്ന് കില മുന്‍ഡയറക്ടറും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. പി. പി ബാലന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണത്തിലൂടെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, നഗരഗ്രാമാസൂത്രണം, വകുപ്പുകള്‍ ഒന്നാവുമ്പോള്‍ അധികാര വികേന്ദ്രീകരണത്തിൻ്റെ പ്രവര്‍ത്തനം വിപുലപ്പെടുമെന്നും പദ്ധതികളുടെ ഇഴഞ്ഞ്പോക്ക് തടയാനാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനകീയാസൂത്രണം ലോകത്തിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാന്‍ (ജി.പി.ഡി.പി) രൂപീകരിക്കുന്നത് കേരളത്തിലെ അധികാര വികേന്ദ്രീകരണ മാതൃകയിലാണെന്നും ഡോ. പി പി ബാലന്‍ വ്യക്തമാക്കി.
വിദ്യാനഗര്‍ പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ. എ. പി ഉഷ അധ്യക്ഷത വഹിച്ചു. സി.പി.സിആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. തമ്പാന്‍ മോഡറേറ്ററായി. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍, ജനകീയാസൂത്രണം മുന്‍ ജില്ലാ ഫെസിലിറ്റേറ്റര്‍ പപ്പന്‍ കുട്ടമത്ത് എന്നിവര്‍ വിഷയാവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ഇ. പത്മാവതി , എ.ജി.സി ബഷീര്‍ , റിസോഴ്സ് പേഴ്സണ്‍ വി.വി പ്രസന്ന കുമാരി, കില റിസോഴ്സ് പേഴ്സണ്‍ എം. കണ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്സണ്‍ മാത്യു സ്വാഗതവും കില ജില്ലാ ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍ നന്ദിയും പറഞ്ഞു.
