
വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കെ ഭര്‍ത്താവ് മെഹ്നുവിനെതിരെ വീണ്ടും കുടുംബം. റിഫയെ മെഹനാസ് മര്‍ദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് റിഫയുടെ കുടുംബം അവകാശപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ കുടുംബം പൊലീസിന് കൈമാറി. റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് നേരത്തെ റിഫയുടെ കുടുംബത്തിൻ്റെ അഭിഭാഷകനും വെളിപ്പെടുത്തിയിരുന്നു.

റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അഭിഭാഷകന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കൈമുട്ടുകൊണ്ട് മെഹ്നാസ് റിഫയെ തട്ടുന്നതും, റിഫ മുഖം തുടയ്ക്കുന്നതുമാണ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. ദുബായിയിലെ സൂപ്പര്‍ മാര്‍ക്കില്‍ വെച്ച് റിഫയെ മര്‍ദിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് തങ്ങളുടെ പക്കലുള്ളതെന്ന് മാതാപിതാക്കള്‍ അവകാശപ്പെട്ടു.
വിവാഹത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചതിന് ആയിരുന്നു അതിക്രമം. മാളില്‍ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടികൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷകൻ്റെ വെളിപ്പെടുത്തല്‍. പിന്നാലെയാണ് കുടുംബം വീഡിയോ പുറത്ത് വിട്ടത്.
