
ദില്ലി: ലോകത്തെ ആശങ്കയിലാക്കി ഇറാനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തി. ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷമാക്കിയായിരുന്നു ആക്രമണം. ഇതിന് പിന്നാലെ ഇറാൻ വിവിധ ഗൾഫ് നാടുകളിലെ അമേരിക്കൻ സൈനിക താവളം ലക്ഷ്യമാക്കി മിസൈൽവർഷം നടത്തി. ഇറാനെ ലക്ഷ്യമാക്കി അമേരിക്ക സൈനിക നീക്കം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ യുദ്ധത്തിന് തുടക്കമിട്ടത്. ആക്രമണം ഉണ്ടായാൽ തങ്ങൾ വെറുതെ ഇരിക്കില്ല എന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ആക്രമണം ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് എന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ഇറാൻ ഇന്ന് മിസൈൽ വാർഷിച്ചതും ഗൾഫ് നാടുകളിലേക്കാണ്. യു.എ.ഇ, കുവൈറ്റ്, സൗദി അറേബിയ, ബഹ്‌റൈൻ, ഖത്തർ, ഇറാക്ക് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ മിസൈലുകൾ പതിച്ചു. അബുദാബിയിൽ പതിച്ച മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്നാണ് വിവരം.
ബഹ്‌റൈനിൽ ഉഗ്ര സ്പോടനമാണ് നടന്നത്. മിസൈൽ ആക്രമണത്തിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി നടക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടു. അതേസമയം ഇറാനിൽ അമേരിക്ക- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് തുടക്കമിട്ടു. ഇറാനിലെ ഒരു സ്കൂളിൽ സ്പോടനമുണ്ടായി. സ്കൂൾ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണത്തെ ഇറാൻ അപലപിച്ചു. ആക്രമണത്തിൽ 40 കുട്ടികൾ മരിച്ചു എന്നാണ് പ്രാഥമിക വിവരം. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാനാണ് സാധ്യത. അതേസമയം ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തു വിടുന്നുണ്ട്. മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ഒരു കെട്ടിടം തകർന്നു എന്നാണ് വിവരം. ആളപായം ഉണ്ടായോ എന്നത് വ്യക്തമല്ല. ഇസ്രായേൽ ഭരണകൂടം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. യുദ്ധം തുടർന്നാൽ പശ്ചിമേഷ്യയിലെ മലയാളികൾക്കാണ് ആശങ്ക. ഗൾഫ് നാടുകളിൽ കഴിയുന്ന മലയാളികൾക്കും വലിയ ഭീതിയുണ്ട്. യുദ്ധ സമാന സാഹചര്യം ഉടലെടുത്തതിനാൽ കൊച്ചി അടക്കമുള്ള വിമാന താവളങ്ങളിൽ നിന്നും ഗൾഫ് നാടുകളിലേക്ക് പോകാനുള്ള വിമാനങ്ങൾ റദ്ധാക്കി. പല വിമാനങ്ങളും തിരിച്ചുവിളിച്ചു. ആശങ്ക തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇന്ത്യയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ലക്ഷക്കണക്കിന് പേരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.
