
പഠനത്തിൽ മികവ് പുലർത്തിയില്ലെന്ന കാരണത്താൽ 10 വയസുകാരനെ അച്ഛൻ പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് പിതാവ് മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന ചരണിനെയാണ് സ്വന്തം അച്ഛൻ പഠിത്തതിൽ മോശമാണെന്ന പേരിൽ ആക്രമിച്ചത്.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തെ തുടർന്ന് പത്തുവയസുകാരനായ ചരൺ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. തൊഴിലാളിയായ ബാലു മകനോട് അടുത്ത കടയിൽ പോയി ബീഡി വാങ്ങി വരാൻ ആവശ്യപ്പെട്ടു. തിരിച്ചെത്താൻ വൈകിയ കുട്ടിയെ നന്നായി പഠിക്കാത്തതിന്‍റെ പേരിൽ അച്ഛൻ തല്ലാൻ തുടങ്ങി. ട്യൂഷൻ ക്ലാസിൽ സ്ഥിരമായി പോകുന്നില്ല എന്നത് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം .
മകനെ രക്ഷിക്കാൻ അമ്മ ഇടപെട്ടെങ്കിലും അച്ഛൻ കുട്ടിയെ അടിക്കുന്നത് തുടർന്നു. അരിശം മാറാതിരുന്ന ബാലു, പെയിന്റ് മിക്‌സ് ചെയ്യാൻ സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. തുടർന്ന് ബീഡി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളി ദേഹത്തേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടി. തുടർന്ന് കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച് തീകെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
