
കാസര്‍കോട് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുഖ്യപ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി.ജ്വല്ലറി എം.ഡിയായിരുന്നു പൂക്കോയ തങ്ങൾ കാസര്‍കോട് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എം.എൽ.എയുമായ കമറുദ്ദീൻ അറസ്റ്റിലായ കഴിഞ്ഞ നവംബർ ഏഴ് മുതൽ ഒളിവിലായിരുന്നു പൂക്കോയ തങ്ങൾ.

ക്രൈംബ്രാഞ്ചും ഇ.ഡിയും ലുക്ക് ഔട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. നവംബറിൽ എം. സി കമറുദ്ദീൻനെ അറസ്റ്റ് ചെയ്തതോടെയാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. കമറുദ്ദീനും ലീഗ് പ്രാദേശിക നേതാവായ പൂക്കോയ തങ്ങളും പ്രതിയായ ഫാഷൻ ഗോൾഡ് കേസിൽ നൂറിലേറെ പരാതികളായിരുന്നു ലഭിച്ചത്.
കാസർകോട്ടേയും കണ്ണൂരിലേയും വിവിധ പൊലീസ് സ്റ്റേഷനുകളിലായിരുന്നു കേസുകൾ രജിസ്റ്റർ ചെയ്തത്. തുടർന്ന് കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 90 ദിവസത്തിലധികം കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്ന അദ്ദേഹം മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.
