
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ ഇന്ന് നടത്തിയ ആറാംവട്ട ചർച്ചയും പരാജയം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് ആവർത്തിച്ചതോടെയാണ് ചർച്ച പരാജയമായത്. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കർഷകരും അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്.

തിങ്കളാഴ്ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചർച്ച നടക്കുക. അതേസമയം, കർഷകർ ഉന്നയിച്ച നാല് കാര്യങ്ങളിൽ രണ്ടെണ്ണത്തിൽ തീരുമാനമായെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു.
വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് നൽകാമെന്നനടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വെച്ചു.
എന്നാൽ നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും തീരുമാനം ആയില്ല. ഇത് അഞ്ചാം തവണയാണ് കേന്ദ്രവും കർഷക സംഘടനകളും ചർച്ച നടത്തുന്നത്. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേക കമിറ്റിയെ നിയോഗിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പിയൂഷ് ഗോയൽ എന്നിവരുമായാണ് കർഷകർ ചർച്ച നടത്തിയത്.
