
ഹോങ്കോങ്ങിലെ പ്രശസ്തമായ ജംബോ ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റ് കടലില്‍ മുങ്ങി. ആര്‍ക്കും പരിക്കില്ല. ദക്ഷിണ ചൈനാ കടലിലെ പ്രതികൂല കാലാവസ്ഥ മൂലം കൂറ്റന്‍ ഫ്‌ലോട്ടിംഗ് റസ്റ്റോറന്റ് കടലില്‍ മറിയുകയായിരുന്നു.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റായിരുന്നു ജംബോ കിംഗ്ഡം എന്ന മൂന്ന് നില കപ്പല്‍. 46 വര്‍ഷമായി പഴക്കമുള്ളതാണ് ഈ ആഡംബര ഹോട്ടല്‍. അപകടത്തില്‍ ഹോട്ടലിലെ അംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ചുമതലക്കാരായ അബര്‍ഡീന്‍ റെസ്റ്റോറന്റ് എന്റര്‍പ്രൈസസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

‘ദക്ഷിണ ചൈനാ കടലിലെ ഷിഷ ദ്വീപുകള്‍ കടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. കപ്പലിന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നു, അതില്‍ വെള്ളം കയറിത്തുടങ്ങി. അങ്ങിനെയാണ് മുങ്ങിയത്.’
ചൈനീസ് സാമ്രാജ്യത്തിലെ കൊട്ടാര സദൃശമായ ഈ കപ്പല്‍, 1976 മുതല്‍ അതിഥികളെ സ്വീകരിച്ചുപോരുന്നു. എലിസബത്ത് രാജ്ഞി, ടോം ക്രൂയിസ് തുടങ്ങിയ പ്രമുഖരെ കന്റോണീസ് പാചകരീതികളോടെ കപ്പലില്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
ഹോങ്കോങ്ങ് ടൂറിസത്തിൻ്റെ ഐക്കണ്‍ ആയി ഈ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റിനെ വിശേഷിപ്പിച്ചിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റായിരുന്ന ജംബോ കിംഗ്ഡം എന്ന മൂന്ന് നില കപ്പല്‍, നഗരത്തിൻ്റെ തെക്കുപടിഞ്ഞാറന്‍ ദിശയിലാണ് അരനൂറ്റാണ്ടോളം നങ്കൂരമിട്ടിരുന്നത്. നിലവില്‍ 1,000 മീറ്ററിലധികം (3,280 അടി) താഴ്ചയിലാണ് കപ്പല്‍ മുങ്ങിയ നിലയിലുള്ളത്. ഇവിടെനിന്നുള്ള രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.
260 അടി നീളമുള്ളതാണ് (ഏകദേശം 80 മീറ്റര്‍) റെസ്റ്റോറന്റ് ജംബോ കിംഗ്ഡത്തിന്റെ പ്രധാന ബോട്ട്. അതിനേക്കാള്‍ ചെറുതുമായ ഒരു റെസ്റ്റോറന്റ് ബോട്ട്, സീഫുഡ് ടാങ്കുകള്‍ക്കുള്ള ഒരു ബാര്‍ജ്, അടുക്കള പ്രവര്‍ത്തിക്കുന്ന മറ്റൊരു ബോട്ട്, അടുത്തുള്ള കടവുകളില്‍ നിന്ന് സന്ദര്‍ശകരെ എത്തിക്കുന്നതിനുള്ള എട്ട് ചെറിയ ഫെറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഫ്ളേോട്ടിംഗ് റസ്‌റ്റോറന്റ് അത്ഭുതം.
