
കാസർകോട്: കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിൻ്റെ അവധിയുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ വ്യാജപ്രചരണം വ്യാജമെന്ന് തെളിയുന്നു. കളക്ടര്‍ ഇന്ന് മുതൽ അവധിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സി.പി.എമ്മിൻ്റെ ജില്ലാ സമ്മേളനവുമായി ബന്ധമുണ്ടെന്ന് പ്രചരണമാണ് വ്യാജമെന്ന് തെളിയുന്നത്.

കളക്ടർ നൽകിയ അവധി അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നു. ഇത് പ്രകാരം ജനുവരി 15നാണ് കളക്ടര്‍ അവധിക്കായി അപേക്ഷ നല്‍കിയത്. കുടുംബം സഹിതം ജന്മനാടായ മുംബൈയിലേക്ക് പോകുന്നതിനാണ് കളക്ടര്‍ അവധി അപേക്ഷ നല്‍കിയത് എന്ന് ഇതിൽ വ്യക്തമാണ്. ഭര്‍ത്താവും കുട്ടികളും യാത്രയില്‍ കൂടെയുള്ളതായും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേപോലെ തന്നെ ഈ മാസം 15ന് തന്നെ കളക്ടര്‍ അവധിക്കായി അപേക്ഷ നല്‍കിയിരുന്നെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയുടെ കളക്ടറായുള്ള ചുമതലയേറ്റെടുക്കാന്‍ ഒരാഴ്ച മുമ്പ് അറിയിപ്പ് ലഭിച്ചതായി നിലവിൽ കളക്ടറുടെ ചുമതലയുള്ള എ.ഡി .എം എ.കെ രാമചന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.
നേരത്തെ, കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുപരിപാടിക്ക് കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സി.പി.ഐ.എം സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ കളക്ടര്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന വാര്‍ത്ത കൂടി വന്നതോടെ വിഷയം കൂടുതല്‍ വിവാദമായി മാറുകയായിരുന്നു.
