
മാധ്യമ മേഖലയിലെ തൊഴിൽ ചൂഷണത്തിന് പരിഹാരം തേടി ഹൈകോടതി നിർദേശ പ്രകാരം തൊഴിൽ വകുപ്പിന്‍റെ പ്രാഥമിക ചർച്ച പൂർത്തിയായി. മാസങ്ങളായി തുടരുന്ന ശമ്പള നിഷേധം, ശമ്പളം വെട്ടിക്കുറയ്ക്കൽ, കോവിഡിെൻറ മറവിലുള്ള അന്യായമായ പിരിച്ചുവിടൽ എന്നീ നടപടികൾ ചോദ്യംചെയ്തു കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി നിർദേശ പ്രകാരമാണ് തൊഴിൽ വകുപ്പ് ഇടപെടൽ. തൊഴിൽ പ്രശ്നം നിലനിൽക്കുന്ന മാധ്യമ മാനേജ്‌മെൻറുകളും യൂണിയനുമായി ചര്‍ച്ച നടത്തി രണ്ടു മാസത്തിനകം പ്രശ്നം തീര്‍പ്പാക്കണമെന്നായിരുന്നു ജസ്റ്റീസ് അമിത് റാവലിന്‍റെ ഉത്തരവ്.
ടൈംസ് ഓഫ് ഇന്ത്യ,ഡെക്കാൺ ക്രോണിക്കിൾ, മംഗളം, മാധ്യമം ,ചന്ദിക, ദീപിക, വീക്ഷണം, ജയ്ഹിന്ദ് ടി.വി, ദർശന ടി.വി, തത്സമയം അടക്കം മാധ്യമസ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ ഉന്നയിച്ചാണ് യൂണിയൻ ഹൈകോടതിയെ സമീപിച്ചത്. മാധ്യമ മാനേജ്‌മെൻറുകളും സംസ്ഥാന സര്‍ക്കാറും പത്രപ്രവര്‍ത്തക യൂണിയനും ഉൾപ്പെട്ട ത്രികക്ഷി ചർച്ച നടത്തി പരിഹാരം കാണാൻ നിർദേശിച്ചാണ് ഹൈകോടതി ഹര്‍ജി തീർപ്പാക്കിയത്.

കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് മുഖേനയായിരുന്നു ചർച്ച. ജനുവരിക്കു മുന്‍പേ ശമ്പള കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങൾ പോലും ലോക്ഡൗൺ ആണ് ശമ്പളനിഷേധത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇക്കാലയളവിലെ ശമ്പള വിതരണത്തിന്‍റെയും കുടിശ്ശികയുടെയും വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ചർച്ചയ്ക്കു നേതൃത്വം നൽകിയ ഹെഡ് ക്വാർേട്ടഴ്സ് ലേബർഓഫിസർ ഷമീം അഹമ്മദ് മാനേജ്മെൻറുകൾക്ക് നിർദേശം നൽകി.
ശമ്പള നിഷേധത്തിന്‍റെയും വെട്ടിക്കുറയ്ക്കലിന്റെയും പിരിച്ചുവിടലിന്‍റെയും കൃത്യമായ വിവരങ്ങൾ നൽകാൻ യൂണിയനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച വീണ്ടും ചർച്ച നടക്കും. സ്ഥാപനത്തിലെ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി ശമ്പള വിഷയത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതായി മാധ്യമം മാനേജ്മെൻറ് റിപ്പോർട്ട് ചെയ്തതായും അദ്ദേഹം അറിയിച്ചു.
കോവിഡ് വ്യാപനത്തിന്‍റെ ദുരിതകാലത്ത് മാസ ശമ്പളം പോലും നിഷേധിക്കുന്ന മാനേജ്‌മെൻറുകളുടെ നടപടി മാധ്യമപ്രവര്‍ത്തകരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ തമ്പാൻ തോമസ് മുഖേന സമർപ്പിച്ച ഹര്‍ജിയില്‍ യൂണിയൻ ചൂണ്ടിക്കാട്ടിയിരുന്നു.
കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് കെ.പി റജി, ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി റിയാസ്(തത്സമയം), പത്തനംതിട്ട ജില്ല സെക്രട്ടറി ബിജു കുര്യൻ(ദീപിക), ദിലീപ് കുമാർ(മംഗളം), നജീബ്(ചന്ദ്രിക), സാജൻ പള്ളൂർ(ദർശന ടി.വി) എന്നിവർ ചർച്ചയിൽ യൂണിയെന പ്രതിനിധീകരിച്ചു.
