
മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം ശിവേസന വിട്ട് പുതിയ പാർട്ടി രൂപീകരിച്ചേക്കും. ശിവസേന ബാലാസാഹേബ് എന്നായിരിക്കും പുതിയ പാർട്ടിയുടെ പേരെന്ന്, വിമത നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം ഇന്നു ചേരുന്ന ശിവസേന നേതൃയോഗം ഷിൻഡെയെ പുറത്താക്കുമെന്ന് സൂചന. ശിവസേന നാഷനൽ എക്‌സിക്യൂട്ടിവ് യോഗം മുംബൈയിൽ നടക്കുകയാണ്. ഏകനാഥ് ഷിൻഡെയെ പുറത്താക്കാൻ യോഗം തീരുമാനമെടുക്കും. ഇതിനു പിന്നാലെ തന്നെ വിമതർ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭൂരിപക്ഷം എം.എൽ.എമാരും ഒപ്പമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമം പിളർപ്പിനെ ബാധിക്കില്ല.
ഷിൻഡെയ്‌ക്കൊപ്പം മുൻ മന്ത്രി രാംദാസ് കദത്തിന് എതിരെയും നടപടിയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കദത്തിൻ്റെ മകനും എം.എൽ.എയുമായ യോഗേഷ് കദം കഴിഞ്ഞ ദിവസം വിമതർക്കൊപ്പം ചേർന്നിരുന്നു. രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് തീരുമാനം.
