
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്‌ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥൻ്റെ മരണത്തിന് കാരണക്കാരായ ആളുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു കെ.എസ് യു പ്രതിഷേധ മാര്‍ച്ച്.
സിദ്ധാർഥൻ്റെ മരണത്തിനെതുടർന്ന് കെ.എസ് യു വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു.

സെക്രട്ടേറിയേറ്റിന് മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
എസ്.എഫ്.ഐ അരും കൊല ചെയ്‌ത സിദ്ധാർഥൻ്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, സിദ്ധാർഥൻ്റെ മരണത്തിന് ഉത്തരവാദിയായ ഡീൻ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേർക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കെ.എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
